യാത്രകൾ അസാധാരണമാക്കിയ സാധാരണ ജീവിതങ്ങൾ by Kabani C

Published by on September 6, 2020
Categories: Uncategorized

യാത്രകൾ അസാധാരണമാക്കിയ സാധാരണ ജീവിതങ്ങൾ
കബനി സി
ഉള്‍വിളികളെ പിന്തുടരുകയെന്നതാണ് ജീവിതത്തിന്റെ പ്രാഥമികവും ആത്യന്തികവുമായ പാഠം. ഫോളോ യുവര്‍ ഗട്ട് ഫീലിംഗ്‌സ്. ഭൗതികമായ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാതിരുന്നിട്ടു പോലും ഉള്‍വിളികളെ പൂര്‍ണമായും പിന്തുടര്‍ന്ന സാധാരണക്കാരില്‍ സാധാരണക്കാരായ രണ്ടു പേരുടെ, ദമ്പതികളുടെ കഥയാണ് വി സി ബുക്‌സിന്റെ ‘ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങള്‍’. എന്റെ കാഴ്ചകള്‍ എനിക്കു സ്വന്തമാണെന്നും മരിക്കുന്നതു വരെ അതെന്റെയൊപ്പമുണ്ടാകുമെന്നുമാണ് വിജയന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങി വെക്കുന്നത്. കൗമാരം തൊട്ടേ തുടങ്ങിയ യാത്രകള്‍ പ്രായം അമ്പതുകള്‍ കടന്നപ്പോള്‍ വിദേശത്തേക്കും ചേക്കേറി. പത്തു പതിമൂന്നു വര്‍ഷത്തിനിടെ ചായ വിറ്റ് സ്വരുക്കൂട്ടിയ പണം  കൊണ്ട് വിജയനും ഭാര്യ മോഹനയും കണ്ടത് ഇരുപത്തയഞ്ചിലേറെ രാജ്യങ്ങളാണ്-പാരീസ്,ജര്‍മ്മനി,സ്‌ക്കാന്റിനേവിയന്‍ രാജ്യങ്ങള്‍,സിംഗപ്പൂര്‍,ശ്രീലങ്ക,അമേരിക്ക…
വായന നമുക്ക് പുതിയ ലോകങ്ങള്‍ കാട്ടിത്തരുന്നു എന്നു പറയാറുണ്ട്. വായന നാം കൊതിച്ച ജീവിതങ്ങള്‍ കാട്ടിത്തരുന്നു,ജീവിക്കാന്‍ കഴിയാതെ പോയ ജീവിതങ്ങളും. അല്പമൊന്നുത്സാഹിച്ചാല്‍ ആ ജീവിതങ്ങളെല്ലാം തന്നെ ഇലക്കുമ്പിളില്‍ മുമ്പില്‍ വരുമെന്ന് കാട്ടിത്തരികയാണ് ഈ ദമ്പതികള്‍. വിജയന്‍ പറയുന്നു,’താജ്മഹലിന്റെ ചിത്രം ഒരറിയിപ്പു മാത്രമാണ്,താജ്മഹല്‍ ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നതെന്നു മാത്രമാണ് അതു കാട്ടിത്തരുന്നത്. ആ ചിത്രം ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പറയും. എന്നാല്‍ താജ്മഹല്‍ നേരിട്ടു നിങ്ങളോട് ഒരായിരം കഥകള്‍ പറയും.’ ആ കാഴ്ചകളാകട്ടെ ഓരോരുത്തര്‍ക്കും ഓരോന്നാണ്.
യാത്രകള്‍ തുടങ്ങിവെച്ചതു വിജയനാണ്.കുട്ടിക്കാലം മുതലേ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നയാള്‍. കൗമാരത്തിലെയും യൗവനത്തിലെയും പുറപ്പെട്ടു പോകലുകള്‍ പോലും യാത്രകളായി കണ്ടിരുന്നയാള്‍. പിന്നീടാണ് അയാളുടെ ജീവിതയാത്രയിലേക്ക്  മോഹന വരുന്നത്. വിവാഹശേഷവും ഭര്‍ത്താവ് നിന്ന നില്‍പ്പില്‍ പുറപ്പെട്ടു പോകുന്നതിനെ പരിഭ്രമത്തോടെ അഭിമുഖീകരിച്ചത് മോഹന തന്നെ ഈ പുസ്തകത്തില്‍ നമ്മളോടു പറയുന്നുണ്ട്. ചായക്കടക്കാരന്റെ കിറുക്കെന്ന് സാമാന്യ ജനം വിലയിരുത്തിയ യാത്രകളിലേക്ക് പതിയെ വിജയയും നടന്നു കയറി. തന്റെ യാത്രകളുടെ യഥാര്‍ത്ഥ ശക്തിയായി വിജയന്‍ മോഹനയെ വരച്ചിടുന്നുണ്ട്. ‘പണമെല്ലാം സൂക്ഷിക്കുന്നതും യാത്രക്കായി നിശ്ചിത തുക ദിവസവും മാറ്റി വെക്കുന്നതും അവള്‍ തന്നെ. ഞാന്‍ പണ്ടേ അക്കാര്യത്തില്‍ മോശമാണ്.’ മോഹന കാണുന്നത് താന്‍ കാണുന്ന കാഴ്ചകളല്ലെന്നും വിജയന്‍ പറയുന്നുണ്ട്. മോഹനയുടേതിന് തികച്ചും പരിമിതമാകാന്‍ വിധിക്കപ്പെട്ടിരുന്ന പെണ്‍കാഴ്ചകളുടെ അമ്പരപ്പും പിന്നീട് പരപ്പുമുണ്ടായിരുന്നിരിക്കാം.
മാധ്യമങ്ങളില്‍ വന്ന ഫീച്ചറുകളിലൂടെയാണ് വിജയന്റെയും മോഹനയുടെയും യാത്രകള്‍ ലോകമറിയുന്നത്. തങ്ങള്‍ക്കും യാത്രകള്‍ എന്തു കൊണ്ടാകുന്നില്ലെന്ന് മറ്റുള്ളവരെ അസൂയാലുക്കളാക്കുന്നവയായിരുന്നു അത്തരം ഫീച്ചറുകള്‍. അമിതാഭ് ബച്ചനെയും ലോകപ്രശസ്ത യാത്രാ വ്‌ളോഗറായ ഡ്രൂ ബിന്‍സ്‌ക്കിയെയുമടക്കം ഇവരുടെ യാത്രകള്‍ അത്ഭുതപ്പെടുത്തി. കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ ലാലുമടങ്ങുന്ന വലിയൊരു കൂട്ടമാളുകള്‍ അവരെ പിന്തുണക്കാന്‍ തുടങ്ങി.
യാത്ര ചെയ്യാന്‍ എന്താണു വേണ്ടത്? വിജയനും മോഹനയ്ക്കും യാത്ര ചെയ്യാന്‍ നാം കരുതുന്ന അടിസ്ഥാന ഘടകങ്ങളായ പണമോ ഭാഷാപ്രാവീണ്യമോ പ്രായമോ ആരോഗ്യമോ സമയം പോലുമോ ഇല്ല.ദിവസം മുഴുവനും ചായയും പലഹാരവും വിറ്റില്ലെങ്കില്‍ ഇന്നും അവര്‍ക്ക് ജീവിക്കാനാകില്ല. എന്നാല്‍ യാത്ര ചെയ്യാന്‍ ആവശ്യമായ പ്രധാനപ്പെട്ട കാര്യം ഒരു കാര്യം അവര്‍ക്കുണ്ട്-യാത്ര ചെയ്യാനുള്ള ആഗ്രഹം! എന്തിനാണ് യാത്ര ചെയ്യുന്നതെന്ന ചോദ്യത്തിനും അവര്‍ക്കൊറ്റ ഉത്തരമേയുള്ളു-സ്ഥലങ്ങള്‍ കാണാന്‍!
സാധാരണജീവിതങ്ങളെ അസാധാരണമാക്കുന്നത് ഇത്തരം ചില അഭിനിവേശങ്ങള്‍ തന്നെയാണ്. കണ്ടതിനപ്പുറം കാണാനും കേട്ടതിനപ്പുറം കേള്‍ക്കാനുമുള്ള മോഹങ്ങളാണ് വിജയനെയും മോഹനയെയുംഇനിയും യാത്രകളിലേക്ക് ഉന്തിവിടുന്നത്. ഹരി മോഹനന്റെ ‘ഇന്‍വിസിബിള്‍ വിംഗ്‌സ് ‘ എന്ന ഡോക്യുമെന്ററി ചിത്രവും ഈ പുസ്തകം പോലെ ഇവരെയും ഇവരുടെ യാത്രകളെയും മനോഹരമായി വരച്ചിടുന്നുണ്ട്.
വിജയന്റെയും മോഹനയുടെയും ഓര്‍മ്മക്കുറിപ്പുകള്‍ നൈസര്‍ഗ്ഗികമായി എഴുതിച്ചേര്‍ത്തിരിക്കുന്നത് ജിന്റോ ജോണ്‍ എന്ന പത്രപ്രവര്‍ത്തകനാണ്. അനാവശ്യമായ ചായക്കൂട്ടുകളോ അത്യുക്തികളോ ഇല്ലാതെ അവരുടെ ജീവിതം വരച്ചിടാന്‍ വാക്കുകളില്‍ മിതത്വവും സ്വാഭാവികതയും വേണം. ഒരൊറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാന്‍ പറ്റുന്ന പുസ്തകമെന്ന് ഉറപ്പോടെ പറയാവുന്ന ഈ ഓര്‍മ്മക്കുറിപ്പ് കൂടുതല്‍ കൂടുതല്‍ പേരെ യാത്ര എന്ന ഉന്മാദത്തിലേക്ക് തള്ളി വിടട്ടെ!

Leave a Reply

Your email address will not be published. Required fields are marked *